പാലാ: ഒരു സമൂഹത്തിനും അധ്യാപകരുടെ നിലവാരത്തിന് മുകളിൽ സ്ഥാനമില്ലെന്നും സമൂഹത്തിൻ്റെ മുഖ്യ കാവലാളുകൾ കൂടിയാണ് അധ്യാപകരെന്നും കേരള കോൺ.(എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. സാംസ്കാരിക നായകർ കൂടിയായിരുന്ന നിരവധി പേർ ഗുരു പരമ്പരയുടെ എക്കാലത്തെയും മികച്ച വഴിവിളക്കുകൾ ആയിരുന്നു എന്നും ജോസ്.കെ.മാണി പറഞ്ഞു. അദ്ധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി കേരള കോൺ.(എം) സാംസ്കാരിക വേദി പാലാ യൂണിറ്റ് സംഘടിപ്പിച്ച അദ്ധ്യാപകരെ ആദരിക്കൽ ചടങ്ങിൽ ആശംസ നേർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
മഹാത്മാഗാന്ധി സർവ്വകലാശാല പ്രഥമ വൈസ് ചാൻസിലർ ഡോ.എ.ടി.ദേവസ്യാ, നിലവിലെ വൈസ് ചാൻസിലർ ഡോ.സാബു തോമസ് എന്നിവരെയും മറ്റ് അദ്ധ്യാപകരെയും ചടങ്ങിൽ ആദരിച്ചു.അദ്ധ്യാപക തലമുറകളുടെ സംഗമ വേദി കൂടിയായി ചടങ്ങ് മാറി. പൊന്നാട അണിയിച്ചും മധുരം വിളമ്പിയുമാണ് അധ്യാപകരെ ആദരിച്ചത്. നിരവധി കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോട്ടയത്തിന് സമ്മാനിച്ച ജോസ്.കെ.മാണിയെ ഡോ.എ. ടി.ദേവസ്യയും, ഡോ.സാബു തോമസും അഭിനന്ദിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിക്ക് ശില പാകിയ പ്രഥമ വൈസ് ചാൻസിലർ എ.ടി.ദേവസ്യയുടെ ശിലയിൽ നില ഉറപ്പിച്ചാണ് ഈ യൂണിവേഴ്സിറ്റിയെ ഇന്നത്തെ നിലയിൽ ഉയരത്തിൽ എത്തിച്ചിരിക്കുന്നതെന്ന് വൈസ് ചാൻസിലർ ഡോ.സാബു തോമസ് പറഞ്ഞു. ഈ യൂണിവേഴ്സിറ്റി ഇന്ന് രാജ്യത്തെ 15 ഉം ലോകത്തെ 713 - മതുമായ വലിയ വിദ്യാഭ്യാസ സ്ഥാപനമായി വളർന്നിരിക്കുന്നതായി പ്രഥമ വൈസ് ചാൻസിലർ ഡോ.സാബു തോമസ് അറിയിച്ചു. മുൻ ധനകാര്യ മന്ത്രി കെ.എം.മാണി ബജറ്റിലൂടെ നൽകിയ തുകയാണ് നാനോ ടെക്നോളജി കോഴ്സ് തുടങ്ങുവാൻ സഹായിച്ചതെന്ന് വൈസ് ചാൻസിലർ വ്യക്തമാക്കി.ചടങ്ങിൽ ജയ്സൺ കുഴി കോടിയിൽ അദ്ധ്യക്ഷത വഹിച്ചു. സിൻഡിക്കേററ് അംഗം ഡോ.ബാബു മൈക്കിൾ കാവുകാട്ട്, ഡോ.സാബു.ഡി.മാത്യു, ഡോ.മാത്യു തെള്ളിയിൽ, പി.ജെ.ആൻ്റണി, ബോസ് മോൻ ജോസഫ്. ജയ്സൺമാന്തോട്ടം എന്നിവർ പ്രസംഗിച്ചു.


